Thursday, October 27, 2011

ഫോര്‍ട്ട്‌ റോഡിലെ സിറ്റി ഹബ്ബ്‌

കഴിഞ്ഞാഴ്ച ധനീഷിന്‍റെ കല്യാണം ആയിരുന്നു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് അടുത്തുള്ള മേലേചൊവ്വയില്‍, പെണ്ണും ചെറുക്കനും ഒരേ ദേശക്കാര്‍.

കല്യാണം കഴിഞ്ഞു രാത്രി ബംഗ്ലൂരിലേക്ക് തിരിച്ചു വരാന്‍ ഫോര്‍ട്ട്‌ റോഡിലെ പിക്കെ ട്രാവല്‍സില്‍ ടിക്കറ്റ് എടുത്ത് അടുത്ത റോഡിലെ 'പിയെസ്സന്‍ ടൂറിസ്റ്റ്‌ ഹോമിലെ' തനിത്തറ ബാറില്‍ നിന്നും 'രണ്ടെണ്ണവും അടിച്ച്' നല്ല ഭക്ഷണം അന്വേഷിച്ച് വലഞ്ഞ് അവസാനം ട്രാവാസിന്‍റെ തൊട്ടടുത്ത 'സിറ്റി ഹബ്ബില്‍' തന്നെ കയറി. നേരത്തെ 'ട്രാവല്‍സിന്‍റെ അടുത്തുള്ള ഹോട്ടലോക്കെ ഉടായ്പ്‌ ആണ്' എന്നും പറഞ്ഞ് അവനെ തഴഞ്ഞ് പോയതിന്‍റെ ശിക്ഷ.

പക്ഷെ ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോള്‍ സ്ഥിതി മാറി. പൊറോട്ടയും ചിക്കനും ബീഫും മീന്‍ മുളകിട്ടതും എല്ലാം വെണ്ണ പോലെ അങ്ങോട്ട്‌ ഇറങ്ങുകയാണ്. സമയാ സമയത്ത് ഉപദംശങ്ങള്‍ വന്നു കൊണ്ടേ ഇരിക്കുന്നു, ഓര്‍ഡര്‍ ചെയ്യാതെ തന്നെ. വര്‍ഷങ്ങളായി ഭക്ഷണം കഴിക്കാന്‍ വരുന്നവരോടുള്ള പെരുമാറ്റം.

തുരുമ്പ് പിടിച്ച ഇലക്ട്രിക്‌ പോസ്റ്റ്‌ പോലുള്ള ഞങ്ങളുടെ എന്‍ജിനീയര്‍ രാമേട്ടന്‍ കഴിച്ചത് പന്ത്രണ്ട് പൊറോട്ടയും രണ്ടു ബീഫും ഒരു മീന്‍ മുളകിട്ടതും. ഞാന്‍ പോലും പതിനാല് പൊറോട്ട രണ്ട് മീന്‍ മുളകിട്ടത്, രണ്ട് ചിക്കന്‍, ഒരു ബീഫ്‌ എന്നിങ്ങനെയെ പറ്റിയുള്ളൂ. ഈരണ്ട് ലൈം ജ്യുസ് കൂടി ചെന്നപ്പോള്‍ ഭൂമി വിഴുങ്ങിയ ചെലുക്കായി.

ഹോട്ടല്‍ ഓണര്‍ കം സപ്ലൈ കം ക്ലീനിംഗ് കം ജ്യുസ് മേയ്ക്കിംഗ് കം കഷ്യെര്‍ കം ഗസ്റ്റ്‌ മാനേജര്‍ ആയ അഷറഫിനെ പരിചയപ്പെട്ടു. ഹൃദയം നിറഞ്ഞ് അഭിനന്ദിച്ചു. പുള്ളിക്കാരന്‍ 'ഗള്‍ഫ്‌ റിട്ടേണ്‍' ആണ്. കുറച്ച് നേരം സംസാരിച്ചിട്ട് പോരാന്‍ നേരത്ത് ഇങ്ങനെ കൂടി പറഞ്ഞു.

'പീക്കെ ട്രാവല്‍സിന്‍റെ അടുത്തുള്ള 'സിറ്റി ഹബ്ബ്‌' എന്നത് മാറി ഒരു കാലത്ത് 'മ്ടെ അഷറഫിക്കാടെ 'സിറ്റി ഹബ്ബിനടുത്തുള്ള' പീക്കെ ട്രാവല്‍സ്‌ എന്ന് കേള്‍ക്കാം'

'അതൊന്നും വേണ്ട സര്‍, അടുത്ത്‌ പ്രാവശ്യം കണ്ണൂര്‍ വരുമ്പോള്‍, മ്ടെ പീടികേന്നു തന്നെ ഭക്ഷണം കഴിക്കുംന്ന് പറഞ്ഞാല്‍ മതി, ബാക്കിയൊക്കെ അള്ള തരും. എന്നാലും കേട്ടപ്പോ എന്തോ ഒരു സന്തോഷം. താങ്ക്സ്' അഷറഫിന്‍റെ മറുപടി.

നിറഞ്ഞ 'വയറും' മനസ്സുമായി തിരിച്ച് ബംഗ്ലൂരിലേക്ക്....

1 comment: